കോടികൾ മുടക്കി നിർമിച്ച ആധുനിക മത്സ്യ മാർക്കറ്റ് മാലിന്യ സംഭരണ കേന്ദ്രമായി
text_fieldsകോന്നി: കോടികൾ മുടക്കി നിർമിച്ച ആധുനിക മത്സ്യ സ്റ്റാൾ മാലിന്യ ശേഖരണ കേന്ദ്രമാക്കി കോന്നി ഗ്രാമ പഞ്ചായത്ത്. തീരദേശ വികസന കോർപറേഷൻ 2.25 കോടി രൂപ ചെലവിൽ ആറു വർഷം മുമ്പ് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ആധുനിക മത്സ്യ സ്റ്റാൾ നിർമിച്ചത്. സ്റ്റാൾ പൂർത്തിയായ ശേഷം യു ഡി എഫ് ഭരിക്കുന്ന രണ്ടു ഭരണ സമിതികൾ മാറി മാറി വന്നിട്ടും മത്സ്യ സ്റ്റാൾ തുറന്നു കൊടുത്തില്ല.
ഇപ്പോൾ കോന്നി ഗ്രാമ പഞ്ചായത്ത് ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് വെക്കുന്ന ഇടമാക്കി മാറ്റിയിരിക്കുകയാണ് ആധുനിക മത്സ്യ സ്റ്റാൾ. പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ജൈവ, അജൈവ മാലിന്യങ്ങൾ അടക്കം ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്.
മാലിന്യങ്ങളുടെ ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ശേഖരിക്കുന്ന മാലിന്യങ്ങൾ പകുതിയിൽ അധികവും സ്റ്റാളിന്റെ മുറ്റത്ത് കൂട്ടി ഇട്ടിരിക്കുകയാണ്. ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കാൻ ചെറിയ ഒരു കെട്ടിടം മാത്രമാണ് നിലവിലുള്ളത്. സൗകര്യപ്രദമായ പുതിയ കെട്ടിടം നിർമിക്കാനും പഞ്ചായത്ത് തയാറായിട്ടില്ല. കോടികൾ മുതൽ മുടക്കി നിർമിച്ച 35 ലേറെ സ്റ്റാൾ ഉള്ള ആധുനിക മത്സ്യ സ്റ്റാൾ ആണ് മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

